Featured Post

Saturday, January 23, 2016

മനുഷ്യന് ഒരു ആമുഖം




ഒരു ആസ്വാദനക്കുറിപ്പ്
ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, പറുദീസാ നഷ്ടം, തല്പം, ബ്ലഡി മേരി, വിഹിതം, മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റല്‍ എന്നീ ചെറുകഥകള്‍ കൊണ്ട് മലയാളത്തെ സമ്പന്നമാക്കിയ ശ്രീ. സുഭാഷ് ചന്ദ്രന്റെ ആദ്യ നോവലാണ് 'മനുഷ്യന് ഒരു ആമുഖം'. ചെത്തി മിനുക്കിയ വാക്കുകളും കടഞ്ഞെടുത്ത വാക്യങ്ങളും ശക്തമായതും വ്യക്തിത്വമാര്‍ന്നതുമായ നൂറോളം കഥാപാത്രങ്ങളും നൂതനവും ലാവണ്യമാര്‍ന്നതുമായ അവതരണ രീതിയും കൊണ്ട് കൈരളിയുടെ തിരുനെറ്റിയിലൊരു തിലകച്ചാര്‍ത്താണ് ഈ കൃതി. പുസ്തകശാലകളിലും ഓണ്‍ലൈന്‍ സ്‌റ്റോറിലും ഏറ്റവുമധികം ആവശ്യക്കാരുള്ള നോവലുകളില്‍ ഒന്നായ മനുഷ്യന് ഒരു ആമുഖം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. വില 325.

മനുഷ്യന് ഒരു ആമുഖം എന്ന നോവല്‍ 2011 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, 2015ലെ വയലാര്‍ അവാര്‍ഡ് എന്നിവ സുഭാഷ് ചന്ദ്രന് നേടിക്കൊടുത്തു - സര്‍ഗ്ഗാത്മകതയുടെ വലിയ വേദിയില്‍ വലുതും ഉറപ്പുള്ളതുമായ ഒരു കസേര വലിച്ചിട്ടിരിക്കാന്‍ വളരെ നേരത്തെ ഭാഗ്യം സിദ്ധിച്ച സാഹിത്യകാരന്‍.
 
പൂര്‍ണ്ണവളര്‍ച്ചയെത്തും മുമ്പ് മരിച്ചുപോയ ജിതേന്ദ്രന്‍ എന്ന പ്രധാന കഥാപാത്രം വേദന നിറഞ്ഞ പുച്ഛത്തോടെ ഉപേക്ഷിച്ച ഒരുകൂട്ടം അക്ഷരങ്ങള്‍ - മഹാവൃക്ഷങ്ങളുടെ വിത്തുകള്‍... ഒരാളുടെ മരണത്തിനുശേഷവും നിലനില്‍ക്കാന്‍ കെല്‍പ്പുള്ള, ചുടലകള്‍ക്കും നശിപ്പിക്കാനാവാത്ത, മാനസിക സംഘര്‍ഷങ്ങള്‍ പറ്റിപ്പിടിച്ച, അക്ഷരങ്ങള്‍. സൃഷ്ടി നടത്താനുള്ള ഒരാളുടെ അസഹനീയമായ ത്വര രതിയിലേക്ക് - സന്തതിയുല്‍പ്പാദനമെന്ന കേവല സര്‍ഗ്ഗാത്മകതയില്‍ - മാത്രമായി വഴിതിരിച്ചുവിടേണ്ടിവന്ന, ആത്മപ്രകാശനത്തിന് ഒരു പഴുതും കിട്ടാതെ വലഞ്ഞ ജിതേന്ദ്രന് കഴിയാതെപോയ, അക്ഷരങ്ങളുടെ മൂര്‍ത്തരൂപമാണ് ഈ നോവല്‍.
 
ലോകം മുഴുവന്‍ സുഖകരമായ ഉറക്കത്തിലാണ്ടു കിടക്കുമ്പോള്‍ ചിലര്‍ ഒറ്റയ്ക്ക് ഉറക്കമൊഴിക്കുന്നുണ്ട്. മണല്‍ഘടികാരത്തിന്റെ രണ്ടറകള്‍ പോലെ വികാരവും വിചാരവും അരിച്ചിറങ്ങുന്ന ഹൃദയത്തെയും തലച്ചോറിനെയും തിരിച്ചും മറിച്ചും വച്ച് സമയം ചെലവഴിച്ചുകൊണ്ട് അവര്‍ എന്തിനാണ് എഴുതാനിരിക്കുന്നത്? അവനവനെ ബലി നല്‍കാന്‍ മോഹിക്കുന്നത്?... ഇതിന്റെ ഉത്തരമാണ് വായനാലോകത്ത് ഈ നോവല്‍ നേടുന്ന മഹത്തായ വിജയം.
 
എല്ലാ പര്‍വ്വതങ്ങളുടെയും കീഴറ്റത്ത് ഒരേ ലാവ തന്നെ തിളയ്ക്കുന്നു. ദുര്‍ബലമായ പര്‍വ്വതങ്ങളിലൂടെ ചിലപ്പോള്‍ അത് പുറത്തേയ്ക്ക് ചീറ്റിയെന്നിരിക്കും. തീയാളുന്ന ശിരസ്സുകളുള്ള അത്തരം മനുഷ്യരെ നാം എഴുത്തുകാരന്‍ എന്ന് വിളിക്കുന്നു. ദുര്‍ബലനായ എഴുത്തുകാരന്‍ പ്രചണ്ഡമായ ശക്തി(!)യില്‍ നിന്നുയിര്‍ക്കൊള്ളുന്ന തീയും വെളിച്ചവും തന്റേതല്ലെന്ന തിരിച്ചറിവില്‍, അതിന്റെ മഹത്വം മനുഷ്യരാശിക്ക് വീതിച്ചുകൊടുക്കുന്നു. വായനക്കാരായ മലയാളികളെല്ലാം ആ ലാവാപ്രവാഹത്തില്‍ ഉരുകിയൊലിച്ചുകൊണ്ടേയിരിക്കുന്നു..
 
ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നിങ്ങനെ നാലു ഭാഗങ്ങളിലായി, ഓരോന്നിലും പത്ത് അധ്യായങ്ങള്‍ വീതം ഉള്‍ച്ചേര്‍ത്തിരിക്കുന്ന നോവല്‍ ഘടന. ചരങ്ങളും അചരങ്ങളുമായ നൂറോളം കഥാപാത്രങ്ങള്‍... മധ്യകേരളത്തിലെ ഒരു സാങ്കല്‍പ്പിക ഗ്രാമമായ തച്ചനക്കരയിലെ മനുഷ്യര്‍. അവരുടെ വികാരവിചാരങ്ങള്‍, സുഖദുഃഖങ്ങള്‍. വികസ്വരതയില്‍ നിന്നും വികസനത്തിലേക്കുള്ള വഴിത്താരയില്‍ ആ ഗ്രാമത്തിന്റെ ചരിത്ര, സാമൂഹ്യ, സാംസ്കാരിക, സാമുദായിക, രാഷ്ട്രീയ മേഖലകളിലെ മാറ്റങ്ങള്‍.... ലോകത്തിലെ ഏതൊരു കോണിലെയും ഒരു ഗ്രാമത്തിന്റേതായി തീരുന്ന സാര്‍വ്വജനീനത ഈ നോവലിന് പശ്ചാത്തലം സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഇതിലെ കഥാപാത്രങ്ങളെ നമ്മുടെ ചുറ്റുപാടും കണ്ടുമറന്ന മുഖങ്ങളില്‍ ദര്‍ശിക്കുവാന്‍ സാധിക്കുന്നത്.
സ്നേഹത്തില്‍ മുക്കി എഴുതപ്പെടുന്ന അക്ഷരങ്ങളുടെ സ്ഥാനം മറ്റെന്തെങ്കിലും ഏറ്റെടുക്കുന്ന കാലം തീര്‍ച്ചയായും ഭയാനകമായിരിക്കും.... വാക്കിനെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്ന ഒരുപകരണം തീര്‍ച്ചയായും നാളത്തെ മനുഷ്യജീവിതത്തെയും മലിനമാക്കും. ആ കാലം ഇങ്ങെത്തിയെന്നാണോ? ആ കാലം എത്താതിരിക്കട്ടെ... ജീവിതത്തെ മാറ്റിമറിക്കാന്‍ കൊള്ളാവുന്ന വല്ലതും എഴുതുകയോ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എഴുതാന്‍ കൊള്ളാവുന്ന തരത്തില്‍ ജീവിക്കുകയോ ചെയ്യുന്ന ചിലരെങ്കിലും ഭൂമിയില്‍ ഉണ്ടാവട്ടെ. അവരുടെ - അല്ല എല്ലാവരുടെയും മരണത്തില്‍ നിന്നുള്ള രക്ഷാമാര്‍ഗ്ഗം ഇതു രണ്ടുമേയുള്ളൂ
 
സങ്കോചലേശമെന്യേ പറയട്ടെ; ഇതില്‍ എന്റേതെന്ന് അവകാശപ്പെടാന്‍ ഒരു വാക്കുപോലുമില്ല. എല്ലാം ഈ 'മാന്ത്രിക' നോവല്‍ പകുത്തുവെച്ചു നോക്കിയപ്പോള്‍ കൈയില്‍ തടഞ്ഞ മുഴുത്ത പേനോ ഈരോ ആണ്. ഒന്നോ രണ്ടോ വാരില്‍ കിട്ടിയത്... എങ്കിലും കൈയ്യില്‍ കിട്ടിയ ഈ പേനുകളെ കശക്കാന്‍ ഞാന്‍ അശക്തനാണ്. എന്റെ ദുര്‍ബലമായ കൈകള്‍ക്ക് അതിനുള്ള ശക്തിയില്ലെന്ന് മാത്രമല്ല, കശക്കുമ്പോള്‍ അതില്‍ നിന്ന് പുറത്തേയ്ക്ക് വരുന്ന അഴുക്കുകലര്‍ന്ന ചോരയും നീരും വിരലുകളിലോ പുസ്തകങ്ങളിലോ പടരാതിരിക്കാനും ഞാനാഗ്രഹിക്കുന്നു. എന്തെന്നാല്‍ നാരായണപിള്ള തന്റെ അവസാന കാലത്ത് തന്റെ ജീവിതത്തിന്റെ മുദ്രണം കൈപ്പടങ്ങളാല്‍ എഴുതിയതോര്‍ക്കുമ്പോള്‍ അറപ്പും ഒപ്പം ഓക്കാനവും വരുന്നതുകൊണ്ടുകൂടിയാണ്
 
ചിന്നമ്മയുടെ തലയില്‍ നിന്നും പത്മിനിയമ്മയ്ക്ക് കിട്ടിയതുപോലെ ഇനിയും എത്രയോ ഈരും പേനും ഓരോ വാരിലും കിട്ടും! ചാകരയില്‍ പൊക്കിയ വലപോലെ ഓരോ തവണയും പേന്‍വാരി തിളച്ചുതൂകിക്കൊണ്ടേയിരിക്കും....

ഈ നോവലിലുടനീളമുള്ള മാസ്മരമായ വായനാനുഭവം നോവല്‍ ഇനിയും വായിക്കാത്തവര്‍ക്കായി..... വായിച്ചവരെ പേര്‍ത്തും വായിക്കാന്‍ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങളിതാ...

ആദ്യമായി ഈ പ്രപഞ്ചത്തിലേയ്ക്ക് മിഴിതുറന്ന കുഞ്ഞ് തന്റെ രക്തത്തെ തിരിച്ചറിയുന്നത് നോക്കുക :
... കാന്തത്തിന് മുന്നില്‍പ്പെട്ട പച്ചമണലിലെ ഇരുമ്പുതരികളെപ്പോലെ അവന്റെ ഓരോ ഇളം കോശവും ആ മുഖത്തിന് നേരേ ചൂണ്ടി വിറകൊണ്ടു. ഈ വെളിച്ചത്തിന്, ശബ്ദത്തിന്, സ്പര്‍ശത്തിന്, അമ്മിഞ്ഞപ്പാലിന്റെ ഈ മണത്തിനും മധുരത്തിനും, സകല സുഖങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും ആസക്തിക്കും വിരക്തിക്കും, 10 മാസം മുമ്പ് തിരികൊളുത്തിയ ആ മനുഷ്യനെ ഭാഷ പ്രയോഗിക്കാന്‍ താണി വളര്‍ന്നിട്ടില്ലാത്ത ആത്മാവുകൊണ്ട് അവന്‍ അഭിവദിക്കാന്‍ ശ്രമിച്ചു... ച്ഛ എന്ന അക്ഷരം അവന്റെ ആത്മാവില്‍ പൊട്ടിവിരിഞ്ഞ് നവദ്വാരങ്ങളിലും മുട്ടി പുറത്തേക്ക് വഴികിട്ടാതെ കുഴങ്ങി. “ച്ഛ്! ” പ്രാണവായു വഴിവെട്ടിയ മൂക്കിലൂടെ സ്നേഹത്തിന്റെ കൂട്ടക്ഷരം പുറത്തേക്കുവിട്ട് ചോരക്കുഞ്ഞ് തുമ്മി.....



കുഞ്ഞ് കാണുന്ന കൗതുക കാഴ്ചകള്‍ നമ്മുടെ സ്വന്തം അനുഭവക്കാഴ്ചകളായി മാറുന്ന മാജിക് നോക്കുക.
....... മുഴങ്ങുന്ന വെളിച്ചം അതില്‍ ഉയിര്‍ത്തുവരുന്ന നിഴലുകള്‍. അവ തിടംവച്ച് ഉയിര്‍കൊള്ളുന്ന പലതരം രൂപങ്ങള്‍. എല്ലാം എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. ചിലത് തൊട്ടടുത്തേയ്ക്ക് മുഴുത്തു തെളിഞ്ഞു. ചിലത് ഒരു ഞൊടികൊണ്ട് അലിഞ്ഞുമറഞ്ഞു. മുഖങ്ങളെ മുകളറ്റത്ത് കുത്തിനിര്‍ത്തിയ ശരീരങ്ങള്‍ കാലുകള്‍ മാറിമാറിച്ചവിട്ടി അടുത്തു. പരിചയമില്ലാത്ത മുഖങ്ങളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന കണ്ണുകള്‍ ഭയപ്പെടുത്തിക്കൊണ്ട് ചിമ്മുകയും ഇളകിയാടുകയും ചെയ്തു. പളുങ്കുകണ്ണുകള്‍ക്കു താഴെ ഒച്ചവച്ചുകൊണ്ടിരുന്ന കൊച്ചുമാളങ്ങളില്‍ നിറയെ വെളുത്ത പല്ലുകള്‍. പലതരം കൈകള്‍. അവ അടുത്തേക്ക് നീണ്ടുവന്നാല്‍ തൊട്ടിലിലേക്കോ കട്ടിലിലേക്കോ കവുങ്ങിന്‍പാളയുടെ കുളിത്തൊട്ടിലിലേയ്ക്കോ എത്തുന്ന കുഞ്ഞുയാത്രകള്‍. എണ്ണപുരട്ടിയ വയറ്റില്‍ എപ്പോഴും ഇളചുടുവെള്ളം വഴുതിക്കൊണ്ടിരുന്നു. മൂക്കിലും കണ്ണിലും സോപ്പുപതയുടെ സുഗന്ധവും നീറ്റലും. കുളിപ്പിച്ചെടുത്ത് തുടച്ചതിനുശേഷം നനഞ്ഞ നെറുകയിലൂതുമ്പോള്‍ ഒരു നിമിഷം ശ്വാസം മുട്ടി വിറയ്ക്കുന്നു. ഉമ്മ കൊടുത്താന്‍ ഉറവു ചുരത്തുന്ന അമ്മിഞ്ഞ. പാതിമയക്കത്തില്‍ ശ്വാസം വിടാന്‍ പോലും മറന്ന് അതു കുടിച്ചുകൊണ്ടേയിരിക്കുന്നു. പൊടുന്നനേ ഞെട്ടിയുണര്‍ന്ന് ദീര്‍ഘശ്വാസം വിട്ട് വീണ്ടും മയക്കത്തിലേയ്ക്ക് മുങ്ങാങ്കുഴിയിടുന്നു. പിന്നെ ചുമലുകളുടെ, കഴുത്തുകളുടെ ഗന്ധം. നക്കി നോക്കുമ്പോള്‍ പലതരം വിയര്‍പ്പിന്റെയും ജൗളികളുടെയും ദുഃസ്വാദുകള്‍. ശബ്ദങ്ങള്‍ തിളച്ചുതൂവിക്കൊണ്ടേയിരുന്നു. അതില്‍ ഞാന്നുകിടന്ന പലതരം വികാരങ്ങള്‍ പൊരിവെയിലില്‍ ഉരഞ്ഞുനീറുന്ന കാക്കക്കരച്ചിലുകള്‍. അതിനോട് മത്സരിച്ചു തോല്‍ക്കുന്ന പേരറിയാത്ത പക്ഷികളുടെ ഗാനങ്ങള്‍. ഇക്കിളിപ്പെടുത്തുന്ന, കുറ്റിത്താടി മുഖത്തുരച്ച് മോനെവിടെ എന്റെ കുഞ്ഞുമോനെവിടെ എന്നു മൃദുശബ്ദത്തില്‍ ചോദിക്കുന്ന അച്ചന്‍.

നാം എത്രയോ നാള്‍ നിവര്‍ത്തിപ്പിടിച്ചുവായിച്ച പുസ്തകത്തെ, നാം ഇതുവരെ കാണാതിരുന്ന, മറ്റൊരു വീക്ഷണകോണിലൂടെ പകര്‍ത്തുന്നത് നോക്കുക.....
വിടര്‍ത്തിവച്ച പുസ്തകം ഒരിക്കല്‍ക്കൂടി നോക്കിയാല്‍ നേരെടുത്ത് പകുത്തുചീകിയ ഒരു ശിരസ്സുകാണാം. മധ്യത്തില്‍ നിന്ന് ഇരുവശത്തേക്കും വരിയിടുന്ന കറുത്ത ഇഴകള്‍. അതിലൂടെ പാഞ്ഞുനടക്കുന്ന, പിടിതരാതെ വരികള്‍ക്കിയില്‍ ഒളിക്കാന്‍ ശ്രമിക്കുന്ന ജീവനുള്ള വാഗര്‍ത്ഥങ്ങള്‍. പിടയ്ക്കുന്ന ഒരാശയം, ഭംഗിയുള്ള ഒരു മുഴുത്ത പദം, ആറുകാലുകളില്‍ പായുന്ന ഒരലങ്കാരം, ചോര കുടിക്കുന്ന ഒരു കറുത്ത വികാരം നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നു. പെട്ടാലോ? അതിനെ പിടികൂടി അശിക്കാതെ സമാധാനമില്ല. അതുകൊണ്ട് എനിക്കുറപ്പുണ്ട്. ടെലിവിഷനും കംപ്യൂട്ടറും കൊണ്ട് ലോകം നിറഞ്ഞാലും പുസ്തകങ്ങള്‍ നിലനില്‍ക്കും. നിന്റെ തലയില്‍ പേനുണ്ടോ? എനിക്ക് പേനിനെ കാണുമ്പോള്‍ വായില്‍ വെള്ളമൂറും.” - ശരിയാണ്; അക്ഷരങ്ങള്‍ കാണുമ്പോള്‍ വെള്ളമൂറൂന്നവരാണ് വായനക്കാരേറെയും. ആസ്വാദ്യകരമാകും തോറും രസം നിറഞ്ഞ് നാവിലൂറുന്നതും കണ്ണിലൂറുന്നതും എത്രയോ തവണ നമ്മുടെ പുസ്തകത്തെ ഈറനണിയിച്ചിട്ടുണ്ട്!


തന്റെ അച്ഛനോടുള്ള പക ഗോവിന്ദന്റെ ശരീരത്തില്‍ നിറയുന്നത് ചിത്രീകരിക്കുന്നത്
നോക്കുക : ഒരു ഹിംസ്രമൃഗത്തിനെ ഒറ്റയടിക്ക് കൊല്ലുവാനുള്ള ശക്തി ഒരു മനുഷ്യന്റെ കൈത്തണ്ടയില്‍ നിറയുന്ന അത്ഭുതം കല്യാണിക്കുട്ടി അറിഞ്ഞു.

മരണവീട്ടിലെ ഒരു രംഗം - കരച്ചിലിനിടയില്‍ ഇടംകണ്ണിട്ട് ചുറ്റും കൂടിയവരെ ശ്രദ്ധിക്കുകയും വിരസവും ദീര്‍ഘവുമായ സംസ്കാരചടങ്ങുകള്‍ കഴിയുമ്പോഴേയ്ക്കും വിശപ്പുസഹിക്കാനാവാതെ താന്‍ മരിക്കുമെന്ന് കരുതുകയും ചെയ്യുന്ന ചിന്നമ്മ.

പോലീസ് റിക്രൂട്ട്മെന്റ് - വെയിലിന്റെ കാഠിന്യവും പ്രതീക്ഷകളുടെ കനവും ഒപ്പം താങ്ങാനാവാതെ മോഹാലസ്യപ്പെട്ട ശങ്കുണ്ണിനായര്‍. കാക്കിയുടുപ്പിട്ട് കണ്ണില്‍കണ്ടവരെ
യൊക്കെ ചവിട്ടി മെതിക്കുന്ന മോഹനസ്വപ്നത്തിന്റെ തണലില്‍ വീഴാതെ നിന്ന പങ്കജാക്ഷന്‍.

ചിന്നമ്മ വയസ്സറിയിച്ചത് - അച്ഛനോടുള്ള ഭയം തന്റെ തുടകളിലൂടെ ചാലിട്ടൊഴുകുന്നതറിഞ്ഞ ചിന്നമ്മ കക്കൂസിലേക്കോടി. അവളുടെ കൗമാരത്തിന്റെ കൊക്കൂണ്‍ പൊളിഞ്ഞ് യൗവനം പുറത്തുവന്നു. മൃദുലവും നിറപ്പകിട്ടുള്ളതുമായ പെണ്‍ചിറകുകള്‍ വേദനിച്ചു വിടരുകയായിരുന്നു. വര്‍ഷങ്ങള്‍ വൈകിയെത്തിയ സ്ത്രീത്വം അവളെ നന്നായി പിഴിഞ്ഞ് അവസാനത്തെ തുള്ളിയും ഊറ്റാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ച്ചയായ വയറുവേദനയില്‍ ചുളിഞ്ഞും അവിചാരിതമായി തനിക്കു വീണുകിട്ടിയ പ്രാധാന്യത്തില്‍ രസിച്ചും ഒരേസമയം കഴിച്ചുകൂട്ടേണ്ടി വന്നതുകൊണ്ട് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത ഒരു മുഖഭാവം ചിന്നമ്മയുടെ മുഖത്ത് കൂടുകൂട്ടി. അവളുടെ മേല്‍ച്ചുണ്ട് ചിരിച്ചും കീഴ് ചുണ്ട് കരഞ്ഞും കാണപ്പെട്ടു.

മുരിങ്ങാട്ടിലെ ലീല പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത് - എവിടെയും നങ്കൂരമിടാനില്ലാത്ത സ്വന്തം ജീവിതവും കൊണ്ട് അവള്‍ ആഴങ്ങളിലേയ്ക്ക് തുഴഞ്ഞുപോയി.

പൂശൂപ്പിയുടെ അവസാനകാലം - ഏതോ വന്‍ പക്ഷിയുടെ മുട്ട തട്ടിയെടുത്ത് കാലുകള്‍ക്കിട
യില്‍ ഒളിപ്പിച്ചതിന് കൊത്തേറ്റ് വശംകെട്ട ഓന്തിനെപ്പോലെ പൂശൂപ്പി.

ചന്ദ്രന്‍ പ്രകൃതിസ്നേഹിയായ കഥ - കൊല്ലമുളകിന്റെ കൊതിപ്പിക്കുന്ന ചുവപ്പില്‍ ചിക്കിച്ചികയാന്‍ വന്ന നട്യോള്‍ത്തിയിലെ ഭവാനിയുടെ കോഴിക്കഞ്ഞുങ്ങളിലൊന്ന് ചന്ദ്രന്റെ നിര്‍ദ്ദോഷമായ വെള്ളക്ക ഏറിനാല്‍ ചത്തുവീണു. കുഞ്ഞിക്കാലുകള്‍ ആകാശത്തേയ്ക്ക് നീട്ടി മലര്‍ന്നുകിടന്ന ആ ചെറിയ ശവശരീരത്തിനടുത്ത് അമ്മകുക്കുടം തല ഇടംവലം വെട്ടിച്ച് പകച്ചുനിന്നു. താന്‍ ഇല്ലായ്മ ചെയ്ത ഒരൊറ്റ ജന്മത്തിന്റെ കടം വീട്ടാന്‍ അവന്‍ മുറ്റം നിറയെ കായ് ഫലം തരുന്ന മരങ്ങള്‍ വച്ചുപിടിപ്പിച്ചു.

മേനോന്‍ മാഷിന്റെ മടക്കം - വീട്ടുസാമാനങ്ങളില്‍ ഏറ്റവും വലുത് പുസ്തക അലമാരയായിരുന്നു. അധികമായി കയറ്റേണ്ടിവന്നതിനായിരുന്നു ഏറ്റവും ഭാരം - അത് വേര്‍പിരിയലിന്റെ വേദനയല്ലാതെ - ദുഃഖമല്ലാതെ മറ്റൊന്നായിരുന്നില്ല.

അമ്മിണിയമ്മയുടെ ഭര്‍ത്താവിന്റെ മരണം കഴിഞ്ഞ് നാളുകള്‍ക്കുശേഷമുള്ള നാരായണ
പിള്ളയുടെ അവിഹിതം - അമ്മിണിയമ്മയുടെ ശരീരത്തില്‍ മണ്ണിടിഞ്ഞു വഴി മുടക്കിയ കാട്ടുപാത വീണ്ടും വെട്ടിത്തെളിച്ചെടുക്കാന്‍ പാടുപെടുകയായിരുന്നു നാരായണപിള്ള.

ഗാന്ധിജി എന്ന നിധിയുടെ ജനനത്തിന്റെ രസകരമായ കഥ - നമ്മുടെ രാഷ്ട്രപിതാവിന്റെ പിതാവ് കരംചന്ദ് ഗാന്ധി നാല് കല്യാണങ്ങളാ കഴിച്ചത്. ഒന്നു ചാവുമ്പോ അടുത്തത്. മൂന്നു ഭാര്യേം പെങ്കൊച്ചിങ്ങളെ മാത്രേ പെറ്റുള്ളൂ. അങ്ങനെ അവസാനം പുത്തലീബായിയെ കെട്ടി. അവരും പെറ്റു നാലെണ്ണത്തിനെ. അതില്‍ ഏറ്റോം എളേതാ നമ്മുടെ ഗാന്ധി.... ആദ്യത്തെ ഭാര്യ മരിച്ചില്ലെങ്കി, അതോല്ലെങ്കി മൂന്നാമത്തെ ഭാര്യ മരിച്ചില്ലെങ്കി, അതൊന്നോല്ലെങ്കി നാലാമത്തെ ഭാര്യ മൂന്നു മക്കളായപ്പോ പേറു നിര്‍ത്തീരുന്നെങ്കി, നമ്മുടെ രാജ്യത്തിന്റെ സ്ഥിതി എന്താവുമായിരുന്നു!.. കോങ്ക്രസ്സുകാര് കൊഴങ്ങിപ്പോയേനെ!

ക്യാമറയിലൂടെ ഒപ്പിയെടുക്കന്നതുപോലെ ദൃശ്യങ്ങളുടെ എത്രയെത്ര വാങ്മയ ചിത്രങ്ങള്‍ - അച്യുതന്‍ ആറ്റുദര്‍ഭകളില്‍ പിടിച്ച് ആനപ്പുറത്തു നിന്നിറങ്ങുംപോലെ തിണ്ടിടിച്ച് പുഴയിലേക്കൂര്‍ന്നു. വരത്തന്‍കുട്ടിയെ കെട്ടിപ്പിടിച്ച് പെരിയാര്‍ ഇക്കിളിപ്പെടുത്തി. അരയിലെ തോര്‍ത്ത് അരഞ്ഞാണച്ചരടിനു മുകളിലേയ്ക്ക് വട്ടത്തില്‍ വിടര്‍ന്നു. പെണ്‍മീനുകള്‍ വന്ന് അതിഥിയുടെ തുടകള്‍ക്കിടയില്‍ എത്തിനോക്കിയിട്ട് വട്ടമിട്ടു തുഴഞ്ഞുനിന്നു. അച്യുതന്റെ താടിയെല്ലില്‍ മുട്ടിനില്‍ക്കുന്ന പുഴയുടെ പച്ചവിതാനം ഇടംവലം ഉലഞ്ഞു തൊട്ടു മുന്നില്‍ ഗോവിന്ദന്റെ തല അതിനെ പൊട്ടിച്ചുയര്‍ന്നു.

നാരായണപിള്ള – സ്വാമി കൂടിക്കാഴ്ച - കഷ്ടിച്ച് രണ്ടു പായകള്‍ വിരിക്കാവുന്ന സ്ഥലമേ സത്രമെന്നു കേള്‍വിപ്പ്ട്ടിരുന്ന ആ കെട്ടിടത്തിനുണ്ടായിരുന്നുള്ളൂ. പൊളിഞ്ഞുണങ്ങിയ ഒരു മുളന്തണ്ട് ആളൊപ്പം ഉയരത്തില്‍ ചുമരില്‍ കുറുകെ ഘടിപ്പിച്ചതില്‍ രണ്ടു കാവിമുണ്ടുകളും ഇഴപിന്നിയ ഒരു തോര്‍ത്തും വിടര്‍ത്തിവിരിച്ചിരുന്നു. തലേന്നുവരെ പെയ്ത മിഥുനമഴ തുലാനുകളുടെ ദ്രവിച്ച അറ്റങ്ങളിലൂടെ ചോര്‍ന്ന് ചുമരുകളില്‍ ചെളിനിറത്തിലുള്ള ഇളം ചാലുകള്‍ തീര്‍ത്തിരുന്നത് അരണ്ട വെളിച്ചത്തിലും കാണാമായിരുന്നു. മുറിയുടെ മൂലയിലായി നിലംപറ്റിയ ഒരു പലകയില്‍ ചിതലുകുത്തിയ നാലഞ്ച് ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും നന്നെ ചെറിയ ഒരു നിലവിളക്കും താമരയുടെ ആകൃതിയില്‍ ചിരട്ടപ്പൊളി കൊണ്ടുണ്ടാക്കിയ ചന്ദനത്തിരിക്കുത്തിയും നിരത്തിയിരുന്നു. ചന്ദനത്തിരികള്‍ പുകഞ്ഞുതീര്‍ന്നിരുന്നെങ്കിലും നിലവിളക്കില്‍ അന്നു രാവിലെ കത്തിച്ച തിരിയില്‍ ഒരു ചെറുനാളം ശ്വാസം കിട്ടാതെ പിടഞ്ഞുകൊണ്ടിരുന്നു. അതിനു നേരേ മുകളില്‍ വിണ്ടുകീറിയ ചുമരിനെ മറയ്ക്കാനും കൂടി ഉദ്ദേശിക്കപ്പെട്ട് ഒട്ടിച്ചിരുന്ന ശിവകാശിക്കലണ്ടറില്‍ പത്മാസനസ്ഥയായ ദേവി നാറാപിള്ള അകത്തുകയറിയിട്ടും കുലുക്കമില്ലാതെ തുടര്‍ന്നു.........
നാം നാറാപിള്ളയായി സത്രത്തിന്റെ മുറിയില്‍ കയറിയ പ്രതീതി ഉളവാക്കുന്ന, ഒരു ക്യാമറാകണ്ണിനു മാത്രം ഒപ്പിയെടുക്കാവുന്ന, മറ്റൊരു വാങ്‌മയ ചിത്രം

ചില വരികള്‍ കൂടി.....
വ്യക്തിപരമായ ഒരു മേന്മയും ഒരാള്‍ക്ക് അവകാശപ്പെടാനില്ലാത്തപ്പോള്‍ ആദ്യത്തെ അഞ്ചു വാചകങ്ങളില്‍ തന്റെ ജാതി വ്യംഗ്യമായി വെളിപ്പെടുത്തുന്ന സവര്‍ണ്ണര്‍.

ആലുവത്തേവര്‍ ശിവരാത്രിക്ക് കൊതിച്ചു കുത്തിയിരിക്കുന്ന ആലുവാ മണപ്പുറം.

അന്ധനായ ചെറുക്കന് ഭംഗിയുള്ള പെണ്ണ് മാത്രമേ വേണ്ടൂ!

വലുപ്പം അത് ഹൃദയത്തിന്റേതാണെങ്കില്‍ പോലും വലിയ ഒരു കഴിവുകേടാണ്!

തെങ്ങന്റേയും കവുങ്ങിന്റേയും ചപ്രത്തലപ്പുകളെ ചീകിയൊതുക്കാനുള്ള വെള്ള നിറമുള്ള ചീര്‍പ്പ് പോലെ ആന്റിന വീടുകള്‍ക്കു മുകളില്‍ പൊന്തി.

മുത്തച്ഛന്റെ ചരിത്രാതീത ദുര്‍ഗന്ധം മോതിരത്തിന്റെ രൂപത്തില്‍ ജിതന്റെയും മറ്റു കുട്ടികളുടെയും കൈവിരലുകളില്‍ തിളങ്ങി.

ജിതന്‍ തനിക്കുള്ളില്‍ തന്നെ ഒരു ഗുരുവിനെ സൃഷ്ടിച്ചിരുന്നു. ആ ഗുരുവിന്റെ എല്ലാ പരീക്ഷണങ്ങളുടെയും മുന്നില്‍ പരാജയപ്പെടുക എന്ന തന്റെ അന്തിമ വിധിയെ അവന്‍ മുന്‍കൂട്ടി കണ്ടു.

നഷ്ടവസന്തങ്ങളെ ഓര്‍ത്തു പൊഴിക്കുന്ന കണ്ണീര്‍ തൊട്ടുമുന്നിലുള്ള സുന്ദരപുഷ്പത്തെ കാണാന്‍ കഴിയാത്തവിധം ഒരാളുടെ അക്ഷികളെ അന്ധനാക്കുന്നതിനോടുള്ള സുലോചനയുടെ കാവ്യാത്മകമായ വിയോജിപ്പ്.

മഴയില്‍ നനഞ്ഞ പുലയക്കുട്ടി കടയിലേയ്ക്ക് കയറണോ എന്ന് സംശയിച്ച് നിന്ന് അതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കി മഴയിലേയ്ക്ക് തന്നെ ഓടിപ്പോകുന്നതും പൂച്ചക്കുട്ടി കടയിലേയ്ക്ക് ആരേയും കൂസാതെ കയറുന്നതും.

വിളകള്‍ നോക്കാന്‍ പോകുന്നതിന് നാറാപിള്ളയുടെ വാദം - ഒടമേട കണ്ണാണ് ഒന്നാം വളം.

സ്വന്തം ദേഹത്തില്‍ നിന്നും സൃഷ്ടിക്കാവുന്ന മഷിയുടെ കണ്ടുപിടുത്തം

മരണാസന്നയായ വൃദ്ധയില്‍ നിന്നും പുറപ്പെടുന്ന രോദനങ്ങള്‍ കാമക്രീഡയില്‍ നിന്നുയിരെടുക്കുന്ന സുഖത്തിന്റെ മുരള്‍ച്ചയാണെന്ന് തെറ്റിദ്ധരിച്ച് ഇരുട്ടില്‍ പുളകം കൊള്ളുന്നത്.

ഏലൂക്കരയിലെ ഉമ്മ മകനയയ്ക്കുന്ന കത്ത് - അതലടങ്ങിയ ഹാസ്യത്തില്‍ 32 പല്ലിന്റെ വെണ്‍മ നിറയുന്നു.

വെള്ളത്തില്‍ ശ്വാസമടക്കി കിടക്കാനുള്ള ദേവസിയുടെ കഴിവ് ക്രിസ്ത്യാനികളുടെ പൊതുവായുള്ള കഴിവായും യേശുദാസിന്റെ നീട്ടിപ്പാടാനുള്ള കഴിവായുമുള്ള താരതമ്യം.

രാധയുടെ ഇടതുകാല് തളരാന്‍ കാരണമായ രസകരമായ കഥ.

പ്രധാന കഥാപാത്രങ്ങള്‍
അപ്രധാന കഥാപാത്രങ്ങള്‍ പോലും നമ്മുടെ മനസ്സില്‍ മിഴിവോടെ, സ്വത്വബോധത്തോടെ തലയെടുത്തു നില്‍ക്കുമ്പോള്‍ ആര്‍ക്കാണ് പ്രാധാന്യം?

അയ്യാപിള്ള
ജിതേന്ദ്രന്റെ മുത്തച്ഛനായ നാരായണപിള്ളയുടെ മൂത്തമ്മാവന്റെ മൂത്തമ്മാവന്‍. തിരുവിതാംകൂര്‍ മഹാരാജാവിന്റെ കോപത്തിനിരയായി മരണം വരിക്കേണ്ടിവന്നയാള്‍. 27 ദിവസം മരണത്തെ മുഖാമുഖം കണ്ട്, മരണത്തിന്റെ മുഖത്തുനോക്കി 'ഫോ' എന്നാട്ടി തന്റെ കുലത്തിന് അയ്യാട്ടുമ്പിള്ളി എന്ന് നാമകരണത്തിന് കാരണഭൂതനായ വ്യക്തി.

നാരായണ പിള്ള
ജിതേന്ദന്റെ മുത്തച്ഛന്‍. പാപ്പിയമ്മയുടെ മകന്‍. കഷണ്ടിത്തലയും പുല്‍പൊന്തപോലെ മുതുകിനു മുകളില്‍ ഇരുവശത്തേയ്ക്കും ആര്‍ത്തുപിടിച്ച രോമങ്ങളും കരിവീട്ടിയുടെ നിറവുമുള്ള ജാത്യാഭിമാനി. തുണി അഴിക്കാതെ സ്നേഹം പ്രകടിപ്പിക്കാന്‍ അറിയാത്തവന്‍.
കുഞ്ഞുഅമ്മ
ജിതേന്ദ്രന്റെ മുത്തശ്ശി. പീച്ചാംകുറിച്ചിയിലെ പരമുനായരുടെയും എച്ചു അമ്മയുടെയും മകള്‍. പരമുനായരുടെ സഹോദരി. നന്ത്യാര്‍വട്ടത്തെ തോല്‍പ്പിക്കുന്ന നന്മയുള്ള സ്ത്രീ. മുട്ടുകവിഞ്ഞ മുടികൊണ്ട് നാരായണപിള്ളയെ കൊതിയുടെ കുത്തൊഴുക്കില്‍ കുടുക്കിയവള്‍.

ഗോവിന്ദന്‍
ജിതേന്ദ്രന്റെ അമ്മാവന്‍. നാരായണപിള്ള-കുഞ്ഞുഅമ്മ ദമ്പതികളുടെ മൂത്തമകന്‍. സ്കൂള്‍ മാഷ്.

സുലോചന
ജിതേന്ദ്രന്റെ അമ്മായി. ഗോവിന്ദന്‍ മാഷിന്റെ ഭാര്യ. ആനന്ദന്‍ മാഷിന്റെ അധ്യാപികയായ മകള്‍.

ചന്ദ്രിക, നാരായണന്‍ (ചുഴലിദീനക്കാരന്‍)
ഗോവിന്ദന്‍ - സുലോചന ദമ്പതികളുടെ മക്കള്‍.

പത്മനാഭന്‍
നാരായണപിള്ള-കുഞ്ഞുഅമ്മ ദമ്പതികളുടെ രണ്ടാമത്തെ മകന്‍. നിലങ്കാരച്ചുമ വന്ന് ബാല്യത്തിലേ ഭൂമിയോട് വിടപറഞ്ഞവന്‍.

പങ്കജാക്ഷന്‍
നാരായണപിള്ള-കുഞ്ഞുഅമ്മ ദമ്പതികളുടെ മൂന്നാമത്തെ മകന്‍. തച്ചനക്കരയിലെ രണ്ടാമത്തെ പോലീസ്.

കല്യാണിക്കുട്ടിയമ്മ
പങ്കജാക്ഷന്റെ ഭാര്യ. ഭര്‍ത്താവിന് വേണ്ടതെല്ലാം അറിഞ്ഞുചെയ്യാന്‍ മിടുക്കിയും മനഃസാക്ഷിയുള്ളവളുമായ കൊച്ചിക്കാരി.

വേണു (യേശുദാസിന്റെ ആരാധകന്‍)
ശശി (തച്ചനക്കരയിലെ ആദ്യ പഞ്ചായത്ത് പ്രസിഡന്റ്)
സോമന്‍ (പത്താന്‍കോട്ടിലെ പട്ടാളക്കാരന്‍)
പങ്കജാക്ഷന്‍ - കല്യാണിക്കുട്ടിയമ്മ ദമ്പതികളുടെ മക്കള്‍.

ചന്ദ്രന്‍
നാരായണപിള്ള-കുഞ്ഞുഅമ്മ ദമ്പതികളുടെ നാലാമത്തെ മകന്‍. നാടുവിടുന്നത് ഹോബിയാക്കിയവന്‍. താന്‍ ഇല്ലായ്മ ചെയ്ത ഒരു കുക്കുടജന്മത്തിന്റെ കടം വീട്ടാന്‍ തൊടിയിലും പറമ്പിലും കായ് ഫലം തരുന്ന മരങ്ങള്‍ വച്ചുപിടിപ്പിച്ച പ്രകൃതിസ്നേഹി.

തങ്കമ്മ
നാരായണപിള്ള-കുഞ്ഞുഅമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകള്‍.

കുമാരന്‍
തങ്കമ്മയുടെ ഭര്‍ത്താവ്. FACTയില്‍ ഉദ്യോഗസ്ഥന്‍. തച്ചനക്കരയിലെ ആദ്യത്തെ കമ്പനിത്തൊഴിലാളി.

തങ്കമണി, രാധ (നാരായണന്റെ ഭാര്യ), വിദ്യാധരന്‍, വിജയന്‍
തങ്കമ്മ - കുമാരന്‍ ദമ്പതികളുടെ മക്കള്‍.

ശിവരാമന്‍
തങ്കമണിയുടെ ഭര്‍ത്താവ്.

ചിന്നമ്മ
നാരായണപിള്ള-കുഞ്ഞുഅമ്മ ദമ്പതികളുടെ ആറാമത്തെ മകള്‍. നാറാപിള്ളയുടെ മുഖവും കരിവീട്ടിയുടെ നിറവുമുള്ള സ്ത്രീ. ജിതേന്ദ്രന്റെ അമ്മ.

ശങ്കരന്‍
ചിന്നമ്മയുടെ ഭര്‍ത്താവ്. ജിതേന്ദ്രന്റെ അച്ഛന്‍.

ഗീത (ചിന്നമ്മയുടെ വയറ്റില്‍ 10 മാസം കിടന്നവള്‍!), രമ, ജിതേന്ദ്രന്‍
ചിന്നമ്മ - ശങ്കരന്‍ ദമ്പതികളുടെ മക്കള്‍.

ആന്‍ മേരി
ജിതേന്ദ്രന്റെ ഭാര്യ. ദൈവത്തിന്റെ മുഖവും ഹൃദയവുമുള്ളവള്‍.

ജോഷി
ആന്‍ മേരിയുടെ വൈദികനായ അനുജന്‍

പൂച്ചക്കണ്ണന്‍ വര്‍ഗീസ്
ആന്‍ മേരിയുടെ പിതാവ്

സൂസന്ന
ആന്‍ മേരിയുടെ മാതാവ്

ജസ്റ്റീന
പൂച്ചക്കണ്ണന്‍ വര്‍ഗീസിന്റെ സഹോദരി. കര്‍ത്താവിനേക്കാളും കരുണ നിറഞ്ഞവളും കന്യാമറിയത്തോളം വിശുദ്ധയും.

അപ്പുനായര്‍
നാരായണപിള്ളയുടെ അളിയന്‍. കുഞ്ഞുഅമ്മയുടെ സഹോദരന്‍. ''ഹരിഹരപ്പെട്ടുപോയി' എന്ന പദത്തിന്റെ കര്‍ത്താവ്.

പൂവമ്പറമ്പത്ത് ശാശ്വതന്‍ പിള്ള (പൂശാപ്പി)
തച്ചനക്കരയില്‍ സവര്‍ണ്ണര്‍ക്കു വേണ്ടി മാത്രമുള്ള പലവ്യഞ്ജനക്കടയുടെ ഉടമ. കാലുകള്‍ക്കിടയില്‍ വലിയ ഇരുമുടിക്കെട്ട് പേറുന്ന വ്യക്തി.

സരോജിനി അമ്മ
പൂശാപ്പിയുടെ ഭാര്യ

കൊച്ചുപരശു (തച്ചനക്കരയോടൊപ്പം വികസിച്ച കടയുടെ ഉടമ), പ്രഭാകരന്‍ നായര്‍
പൂശാപ്പിയുടെ മക്കള്‍

വിശ്വനാഥന്‍, വിജയന്‍ (തച്ചനക്കരയിലെ ആദ്യ ടിവിയുടെ ഉടമ)
കൊച്ചുപരശുവിന്റെ മക്കള്‍

മേനോന്‍ മാഷ്
സ്കൂള്‍ മാഷ്. നാരായണപിള്ളയുടെ വീട്ടിലെ വാടകക്കാരന്‍. ഗോവിന്ദനെ അക്ഷരങ്ങളുടെ ചങ്ങാതിയാക്കാനും തദ്വാരാ സ്കൂള്‍ അധ്യാപകനാക്കുന്നതിലും പ്രധാന പങ്കുവഹിച്ച മാന്യനായ വ്യക്തി

പത്മിനിയമ്മ
മേനോന്‍ മാഷിന്റെ നന്മനിറഞ്ഞ പത്നി.

അച്യുതന്‍
മേനോന്‍ മാഷിന്റെ പുത്രനും ഗോവിന്ദന്റെ പ്രധാന കളിക്കൂട്ടുകാരനും.

കുറ്റിപ്പുഴ കൃഷ്ണപിള്ള
മേനോന്‍ മാഷിന്റെ സഹപാഠി, സാഹിത്യകാരന്‍. ഒരു പുരുഷായുസ്സ് മുഴുവന്‍ ജ്ഞാനത്തിന് സമര്‍പ്പിച്ച ഒരു മഹിതജന്മം.

കേശവന്‍ നായര്‍
തച്ചനക്കരയുടെ പുറത്തുള്ള ലോകത്തെ അറിയാന്‍ പതിനേഴാം വയസില്‍ പുറപ്പെട്ടുപോയി ചന്ദ്രന് വഴിക്കാട്ടിയായ വ്യക്തി. അപ്പുനായരുടെ സഹോദരിയുടെ മകന്‍.

കുന്തി
വലതുകാലില്‍ മന്തുള്ള, തന്നെ ഉപേക്ഷിച്ചുപോയ ഭര്‍ത്താവിനെക്കുറിച്ച് നല്ലതുമാത്രം പറയുന്ന ശങ്കരന്റെ സഹോദരി. വീര്യം നശിക്കാത്ത നാട്ടുകഥകളും കീഴ് ശ്വാസത്തിന്റെ അവിഞ്ഞ ഗന്ധം അമര്‍ത്തിപ്പിടിക്കുന്ന അജ്ഞാതനായ ഉടമയെ കണ്ടെത്തുന്ന യന്ത്രത്തെക്കുറിച്ചും അറിവുള്ളവള്‍.

കാളിപ്പെണ്ണ്
മേനോന്‍ മാഷിന്റെ വീടിനോട് ചേര്‍ന്നുള്ള ചായ്പില്‍ മൂരിശൃംഗാരത്തിലേര്‍പ്പെടുന്ന നാരായണപിള്ളയുടെ 'പറ്റുകാരത്തി'.

സ്വദേശാഭിമാനി കുട്ടന്‍പിള്ള
തച്ചനക്കരയ്ക്ക് ചരിത്രവും പൗരധര്‍മ്മവും ഒപ്പം പരദൂഷണവും ഓതിക്കൊടുക്കുന്നയാള്‍.

വാസുദേവന്‍ നമ്പൂതിരി
പരമേശ്വരന്‍ നമ്പൂതിരിയുടെ മകളുടെ മകന്‍. പൂണൂലുപേക്ഷിച്ച വിപ്ലവകാരി. അരുണോദയ ക്ലബ്ബിന്റെ സ്ഥാപകന്‍. രാമന്‍പിള്ള പോലീസിന്റെ തെറ്റിദ്ധാരണയാല്‍ ഭ്രാന്തനായിത്തീര്‍ന്ന് പിന്നീട് അലമ്പൂരി എന്ന അറിയപ്പെട്ടവന്‍.

താമര
അഴകിലും അഴുക്കിലും മനുഷ്യര്‍ തമ്മില്‍ ഭേദമില്ലെന്ന് ബോധ്യമുള്ള തച്ചനക്കരയുടെ വെളുത്തേടത്തി.

രാമന്‍പിള്ള പോലീസ്
തച്ചനക്കരയിലെ ആദ്യത്തെ പോലീസ്. മക്കളില്ലാത്ത, കറുത്ത് നീണ്ട, ചെവിക്കുടയില്‍ നിറയെ രോമമുള്ള, കോന്ത്രമ്പല്ലുള്ള പോലീസുകാരന്‍.

ആര്‍ട്ടിസ്റ്റ് കൃഷ്ണന്‍
തച്ചനക്കരയിലെ ആദ്യ ബോര്‍ഡെഴുത്തുകാരന്‍. ദൈവത്തിനും മനുഷ്യനും ഇടയ്ക്കാണ് കലാകാരന്റെ സ്ഥാനം എന്ന് ബോധ്യമുള്ളവന്‍.

ആര്‍ട്ടിസ്റ്റ് ബാബു
(ആര്‍ട്ടിസ്റ്റ് കൃഷ്ണന്റെ മകന്‍)

ബാര്‍ബര്‍ ശിവന്‍
(ആര്‍ട്ടിസ്റ്റ് കൃഷ്ണന്റെ അനുജന്‍)

മുരിങ്ങാട്ടിലെ ലീല
നത്തിന്റെ മുഖവും വിണ്ടുപൊട്ടിയ അമ്പലമണിയുടെ ശബ്ദവുമുള്ള, പെരിയാറില്‍ മുങ്ങിമരിച്ച പെണ്‍കുട്ടി. ചിന്നമ്മയുടെ കളിക്കൂട്ടുകാരി

മാധവച്ചോകാന്‍
കീഴ് ജാതിക്കാര്‍ക്ക് വേണ്ടിയുള്ള പലചരക്ക് കട - "അവര്‍ണ്ണരുടെ ആത്മാക്കള്‍ക്ക് വേണ്ടത് കാവിലെ മുത്തപ്പനും ശരീരങ്ങള്‍ക്കു വേണ്ടത് പീടികയിലെ മാധവച്ചോകാനും കൊടുത്തു.”

അമ്മു
താമരയുടെ സുന്ദരിയായ മകള്‍.

അച്ചൂട്ടന്‍ വൈദ്യന്‍
തച്ചനക്കരയിലെ ആയൂര്‍വേദ വൈദ്യന്‍.

രാഘവന്‍
തച്ചനക്കരയിലെ ഷാപ്പിന്റെ ഉടമ.

ഗോപാലകൃഷ്ണന്‍
അപ്പുനായരുടെ മൂന്നാമത്തെ മകന്‍


വേലായുധന്‍
കാളിത്തള്ളയുടെ മൂത്ത മകന്‍.

നെടുമ്പിള്ളിമനയിലെ അന്തര്‍ജ്ജനം
ഉപ്പൂറ്റി മുട്ടുന്ന മുടിയും കൊല്ലുന്ന ചിരിയും വലത്തേ മുല കരിക്കുപോലെ വലതും ഇടത്തേ മുല അടക്കപോലെ ചെറുതുമായ അന്തര്‍ജ്ജനം

ശിവരാമന്‍
തങ്കമണിയുടെ ഭര്‍ത്താവായ, 25 വയസ് കഴിഞ്ഞിട്ടും മീശ മുളയ്ക്കാത്ത, അറപ്പുണ്ടാക്കുന്ന വിധം ചായ കുടിക്കുന്ന KSRTC കണ്ടക്ടര്‍.

വേങ്ങൂരാന്‍ തങ്കപ്പന്‍.
കോങ്കണ്ണനായ ചായപ്പീടികക്കാരന്‍

ശാന്ത
വേങ്ങൂരാന്‍ തങ്കപ്പന്റെ ഭാര്യ. ലീലയുടെ അനുജത്തി.

ചമ്മരത്ത് അമ്മിണി
തച്ചനക്കരയിലെ ആണുങ്ങളെ ചാക്കിട്ടുപിടിക്കുന്നവള്‍

ഗംഗാധരന്‍ നായര്‍
അമ്മിണിയുടെ ഭര്‍ത്താവ്

ദേവസി
അങ്കമാലിക്കാരന്‍ അച്ചായന്‍. ഇഷ്ടികക്കളത്തിന്റെ ഉടമ

കരുണാകരന്‍ കര്‍ത്താവ്
കരുണാസ്കി എന്ന് വിളിക്കപ്പെടുന്ന തച്ചനക്കരയുടെ ആധാരമെഴുത്തുകാരന്‍

കോതപ്പുലക്കള്ളി
നാരായണപിള്ളയുടെ അവസാനകാലത്തെ അടുക്കളക്കാരി. ബീഡിവലിക്കുന്ന സ്വഭാവമുള്ള, ആമയോട് കുശലം പറഞ്ഞ്, പാട്ടുപാടി, തിന്നാന്‍ വറ്റിട്ട് കൊടുക്കുന്ന പുലയിത്തള്ള

ഭവാനിയമ്മ
ചന്ദ്രന്‍ എറിഞ്ഞു കൊന്ന കോഴിക്കുഞ്ഞിന്റെ ഉടമ.

ആമിനുമ്മ
ബക്കറ്റു നിറയെ കൊണ്ടുപോകുന്ന തച്ചനക്കരയിലെ കാടിവെള്ളത്തിനു പകരം ഏലൂക്കരയിലെ വിശേഷങ്ങളുമായി എത്തുന്ന, മുഷിഞ്ഞ തട്ടവും കാതുനിറയെ അരിപ്പ പോലെ കമ്മല്‍ദ്വാരങ്ങളുമുള്ള, തുടര്‍ച്ചയായി ഏമ്പക്കം വിടുന്ന മുസ്ലീം സ്ത്രീ.


അന്ത്രുമാപ്ല
പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് നഷ്ടം വന്ന കര്‍ഷകപ്രതിനിധി

അടിമാപ്ല
വിണ്ട പാടം പോലെ വരണ്ട ചിരിയുള്ള മാപ്പിള

ലളിത
അമ്മിണിയമ്മയുടെ ഇളയമകള്‍. വിശ്വനാഥന്റെ കൗമാരകുതൂഹലത്തെ തന്റെ ശരീരവടിവിനാല്‍ അകറ്റിയവള്‍.

സദാനന്ദന്‍ മാഷ്
തച്ചനക്കരയിലെ നൃത്തവിദ്യാലയത്തിലെ മാഷ്.

അവറാന്‍ പോലീസ്
ഉപദേശത്താല്‍ ആളുകളെ മാറ്റെയുടുക്കാമെന്ന് വിശ്വസിക്കുന്ന പഴയ പോലീസ്.

ചൊക്ലി
നാല്‍ക്കാലികളില്‍ വംശവര്‍ദ്ധന നടത്താന്‍ വിത്തുകാളയുമായി നടക്കുന്ന കാരിരുമ്പിന്റെ പ്രതിമ കണക്കെ ബലിഷ്ഠകായനായ വ്യക്തി.

ഭൈമി
വൈപ്പിന്‍കരയില്‍ നിന്നും വരുന്ന മീന്‍കാരിയായ മൂന്നാത്തി.

പാണമ്പറത്തെ നാണു
തച്ചനക്കരയിലെ അവിഹിത സന്തതികളുടെ കണക്കപ്പിള്ള

JBE ട്രസ് കോട്ട് , ദുരൈസ്വാമി അയ്യങ്കാര്‍
മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന്റെ എഞ്ചിനീയറും കോണ്‍ട്രാക്ടറും

ജിതേന്ദ്രന്റെ വാടകവീടിന്റെ ഉടമ
മരണം കൊണ്ട് ഭാര്യയും അവഗണന കൊണ്ട് മക്കളും ഒറ്റപ്പെടുത്തിയ വൃദ്ധന്‍

ജേഴ്സിപ്പശു
തവിട്ടുനിറത്തില്‍ ഭൂപടം വരഞ്ഞ ദേഹവും നാണവും ക്ഷീണവും ഒരുപോലെ മത്സരിക്കുന്ന കണ്ണുകളും ഇടംകാതില്‍ ചെമ്പുനാണയം പോലുള്ള വട്ടക്കമ്മലുകളുമിട്ട സുന്ദരിപ്പശു.

കോഴിക്കുട്ടന്‍
ചന്ദ്രന്റെ ഒരേറില്‍ കാലപുരി പൂകിയ കുക്കുടം

ആമക്കുട്ടന്‍
അയ്യാട്ടുമ്പിള്ളിയിലെ കിണറ്റിലെ ഇട്ടാവട്ടത്തില്‍ വട്ടംചുറ്റുന്ന, കോതപ്പുലക്കള്ളി വരുന്നതും കാത്ത് ആകാശം നോക്കിനോക്കി കഴുത്തുനൊന്ത ആമക്കുഞ്ഞ്.
പിടക്കോഴി
പഴംപൊരിയെ നോക്കി മഞ്ഞപ്പോളകള്‍ ചിമ്മിക്കൊണ്ടിരുന്ന കോഴി

പെണ്‍മീനുകള്‍
വരത്തന്‍ ചെക്കനായ അച്യുതന്റെ കാലുകള്‍ക്കിടയില്‍ ഒളിച്ചുനോക്കിയവര്‍

ബബ്ലൂസ് നാരകം
ഏലൂക്കരയിലെ പട്ടിണി മാറ്റാന്‍ പ്രധാന പങ്കുവഹിച്ച, ചന്ദ്രന്‍ നട്ടു വളര്‍ത്തിയ മരം.

നന്ത്യാര്‍വട്ടം‌‌
ഉടല്‍ വെട്ടി മുറിച്ച് തൊട്ടാവാടികളുടെ ശരശയ്യയിലേക്കെറിഞ്ഞിട്ടും വാട്ടംവരാത്ത പൂക്കളാല്‍ മുഖം ചരിച്ച് നാറാപിള്ളയുടെ പേരക്കുട്ടികളെ ഉറ്റുനോക്കി പുഞ്ചിരിച്ചുകൊണ്ട് കിടന്ന ചെടി.

വയറ്റാട്ടി കല്യാണി
ഗോപാലന്‍ പണിക്കന്‍
കുട്ടന്‍പിള്ള
ശങ്കുണ്ണിനായര്‍
ആണ്ടി
മണിയന്‍ പുലയന്‍
കൊച്ചയ്യപ്പന്‍
അയ്യങ്കാളി
സ്വാമി (?!)
മൂത്തകണിയാന്‍
ഗോപാലകൃഷ്ണന്‍
പരമുനായര്‍
വേലായുധന്‍
തേയിലത്തോട്ടത്തിലെ മാനേജര്‍